ആഗോള എണ്ണ വ്യാപാരത്തിന്റെ ജീവനാഡിയായ ഹോർമുസ് കടലിടുക്ക് ഉപരോധിക്കാനുള്ള നീക്കത്തിൽ നിന്ന് ഇറാൻ പിന്മാറണമെന്ന കർശന മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്ത്. ഹോർമുസ് കടലിടുക്ക് തടസ്സപ്പെടുത്താൻ ശ്രമിച്ചാൽ ഇറാന് അതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും സൈനിക നടപടി ഉൾപ്പെടെയുള്ള നീക്കങ്ങൾ അമേരിക്കയുടെ പരിഗണനയിലുണ്ടെന്നും ട്രംപ് വ്യക്തമാക്കി.
പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ, തങ്ങളുടെ എണ്ണ കയറ്റുമതി തടഞ്ഞാൽ ലോകത്തെ പ്രധാന കപ്പൽ പാതയായ ഹോർമുസ് അടച്ചുപൂട്ടുമെന്ന് ഇറാൻ നേരത്തെ ഭീഷണി മുഴക്കിയിരുന്നു. ഇതിനോടുള്ള ശക്തമായ പ്രതികരണമായാണ് ട്രംപിന്റെ പ്രസ്താവന. “ലോകത്തിന്റെ ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്താൻ ഒരു ശക്തിയെയും അനുവദിക്കില്ല. ഇറാൻ ആ കളിക്ക് മുതിർന്നാൽ ചരിത്രത്തിലില്ലാത്ത തിരിച്ചടിയാകും നേരിടേണ്ടി വരിക,” എന്ന് ട്രംപ് പറഞ്ഞു.
ലോകത്ത് ഉൽപ്പാദിപ്പിക്കപ്പെടുന്ന അസംസ്‌കൃത എണ്ണയുടെ അഞ്ചിലൊന്നും കടന്നുപോകുന്നത് ഇറാനും ഒമാനും ഇടയിലുള്ള ഈ ഇടുങ്ങിയ പാതയിലൂടെയാണ്. അതിനാൽ തന്നെ ഇവിടം അടച്ചുപൂട്ടുന്നത് ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരാനും വൻ സാമ്പത്തിക തകർച്ചയ്ക്കും കാരണമാകും. കാനഡയുൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങൾ അതീവ ജാഗ്രതയോടെയാണ് ഈ നീക്കങ്ങളെ നിരീക്ഷിക്കുന്നത്. സമാധാനപരമായ ചർച്ചകൾക്ക് പകരം ഭീഷണി മുഴക്കുന്നത് മേഖലയിലെ സുരക്ഷാ സാഹചര്യം കൂടുതൽ വഷളാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.


























